DCBOOKS
Malayalam News Literature Website

ഇന്ത്യയെ പുനഃസൃഷ്ടിക്കാന്‍ നെഹ്റുവിനെ തേടണം

കലുഷിതവും അധോഗമനപരവുമായ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളില്‍ നിന്ന് ഇന്ത്യയെ മുന്നോട്ട് കൊണ്ടുപോവാന്‍ നെഹ്‌റുവിന്റെ വീക്ഷണവും ശുഭാപ്തിവിശ്വാസവുമാണ് നമുക്ക് വേണ്ടതെന്ന ആശയത്തെ ഉയര്‍ത്തിപിടിച്ചുകൊണ്ടായിരുന്നു ‘നെഹ്‌റുവും മതേതര ഇന്ത്യയും’ എന്ന  സംവാദം.  കെ.പി.ഉണ്ണികൃഷ്ണന്‍,  കെ.ടി. കുഞ്ഞിക്കണ്ണന്‍, മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ വടക്കേടത്ത് പദ്മനാഭന്‍ എന്നിവര്‍ പങ്കെടുത്ത സെഷനില്‍ പ്രൊഫ. ടി.പി. കുഞ്ഞിക്കണ്ണന്‍ മോഡറേറ്ററായി. വിഷയത്തിന്റെ പ്രസക്തികൊണ്ടും ആശയബാഹുല്യം കൊണ്ടും ഈ സംവാദം  ശ്രദ്ധേയമായിരുന്നു.

മതനിരപേക്ഷതയാണ് ആധുനിക ഇന്ത്യയുടെ നിര്‍വ്വചനാശയമെന്നും ഹിന്ദുത്വത്തിലേക്ക് ഇന്ത്യയെ ചുരുക്കാനുള്ള ശ്രമങ്ങള്‍ പ്രബലമാകുന്ന ഇന്നത്തെ അവസ്ഥയില്‍ പ്രതിരോധം സൃഷ്ടിക്കാന്‍ നെഹ്റുവിനെ നാം ചര്‍ച്ചചെയ്യേണ്ടതുണ്ട് എന്നും കെ.ടി. കുഞ്ഞിക്കണ്ണന്‍ അഭിപ്രായപ്പെട്ടു. മതപരമായ ന്യൂട്രാലിറ്റി ഭരണകൂടങ്ങള്‍ക്ക് സാധ്യമാണെങ്കിലും യാഥാര്‍ത്ഥ ജീവിതത്തില്‍ കൃത്രിമമായ പിളര്‍പ്പുകള്‍ക്ക് സ്ഥാനമില്ലെന്നും അതിനാല്‍ തന്നെ ഒരു തോറ്റ ആശയം എന്ന രീതിയില്‍ മാത്രമേ നെഹ്‌റുവിയന്‍ മതനിരപേക്ഷതയെ കാണേണ്ടതുള്ളുവെന്നുമുള്ള കാഴ്ചപ്പാടാണ് വടക്കേടത്ത് പത്മനാഭന്‍ പങ്കുവെച്ചത്. ഇന്ത്യയുടെ ആത്മാവുമായി സംവദിച്ച ചുരുക്കം ചില നേതാക്കന്മാരില്‍ ഒരാളായ നെഹ്‌റു ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അദ്ഭുത പ്രതിഭാസമാണെന്നായിരുന്നു കെ.പി.ഉണ്ണികൃഷ്ണന്റെ അഭിപ്രായം. നെഹ്രുവിന്റെ മതനിരപേക്ഷതയെ പൂര്‍ണമായി സ്വീകരിക്കാന്‍ നമുക്ക് ഇന്നും കഴിയാതിരുന്നത് ജനതയുടെ അസ്വാഭാവികമായ രീതിവിശേഷങ്ങള്‍ കൊണ്ടാണെന്ന നിരീക്ഷണം മുന്നോട്ട് വച്ച അദ്ദേഹം എങ്കിലും മറ്റുപല രാഷ്ട്രങ്ങളെക്കാള്‍ ഇന്ത്യ മുന്നിലെത്തി നില്‍ക്കുന്നത് നെഹ്രുവെന്ന കരുത്തിലാണെന്ന് സമര്‍ത്ഥിക്കുകയും ചെയ്തു.

ആധുനികദേശരാഷ്ട്രസങ്കല്പങ്ങളിലേക്ക് ബഹുസ്വരതയെ കൂട്ടുപിടിച്ച് ഉയരാന്‍ നെഹ്രുവിന്റെ ശാസ്ത്രോന്മുഖവും പുരോഗമനപരവുമായ ആശയങ്ങള്‍ നമുക്കിനിയും ആവശ്യമുണ്ടെന്ന ചിന്തയില്‍ അവസാനിച്ച സംവാദം ഇന്ത്യയുടെ രാഷ്ട്രീയ ചരിത്രത്തിലേക്കും ആസന്നഭാവിയിലേക്കുമുള്ള ഒരെത്തിനോട്ടം കൂടിയായിരുന്നു.

Comments are closed.