DCBOOKS
Malayalam News Literature Website

ആത്മകഥ: എനിക്ക് മുലകൾ വേണം

രാധിക വാസ് വിവ: ശ്രീവിദ്യ വി. വര: അരുണാ നാരായണൻ ആലഞ്ചേരി

ഇറാഖിൽനിന്നും തിരിച്ചെത്തി കുറച്ചു വർഷത്തിനുശേഷം, മൂല്യങ്ങളും കർമശേഷിയോടുംകൂടി എന്നെ വളർത്തണമെന്നു തീരുമാനിച്ച രക്ഷി താക്കൾ സ്വന്തം കുറവുകൾ മനസ്സിലാക്കി, എന്നെ ഒരു ബോർഡിങ് സ്കൂ‌ളിലാക്കി. ലവ്ഡെയ്‌ലിലുള്ള ലോറൻസ് സ്‌കൂളിലെ മറ്റ് എഴുനൂറ് കുട്ടികളോടൊപ്പം ചേരുമ്പോൾ എനിക്ക് പത്തു വയസ്സായിരുന്നു. ബോർഡിങ് സ്‌കൂൾ എന്ന ആശയത്തോട് എനിക്കു വലിയ മതിപ്പുണ്ടായിരുന്ന തിനാൽ, അവിടെ ചേരുവാൻവേണ്ടി എന്നെ സമ്മതിപ്പിക്കുക ഒരു എളുപ്പപ്പണിയായിരുന്നു. ഡാർജിലിങിലുള്ള മൗണ്ട് ഹെർമണിലെ സ്വന്തം അനുഭവകഥകൾ പറഞ്ഞ് അമ്മ എന്നെ ആവേശംകൊള്ളിപ്പിച്ചിരുന്നു. പിന്നെ, ഈനിഡ് ബ്ലൈറ്റൻ്റെ മാലറി ടവേഴ്‌സ് പരമ്പരയുടെ കടുത്ത വായനക്കാരിയുമായിരുന്നു ഞാൻ. അതുകൊണ്ട് എന്നെ ബുദ്ധിമുട്ടി സമ്മതിപ്പിക്കേണ്ട ആവശ്യമൊന്നും ഉണ്ടായിരുന്നില്ല. എനിക്ക് ബോർഡിങ് സ്‌കൂളിൽ പോകാൻ കൊതിയായിരുന്നു. പക്ഷേ, അവിടെ എത്തുംവരെമാത്രമേ ഈ ആവേശം ഉണ്ടായിരുന്നുള്ളൂ. ആശയത്തിൽ ഈ നൂറുവർഷം പഴക്കമുള്ള മനോഹരമായ കെട്ടിടങ്ങളും ആർദ്രമായ മഞ്ഞുമൂടിയ കാലാവസ്ഥയും ഉയർന്നുനിൽക്കുന്ന യൂക്കാലിപ്റ്റസ് മരങ്ങളും എല്ലാം വളരെ നല്ലതായിരുന്നുവെന്ന് പറയാം. പക്ഷേ, അനുഭവത്തിൽ ഇവയെല്ലാംകൂടി ഒരു കാല്പനികാന്തരീക്ഷം സൃഷ്ടിച്ചെങ്കിലും ഞാൻ ഒത്തിരിയങ്ങ് വിഷമിച്ചുപോയി. അങ്ങേയറ്റം ഗൃഹാതുരയായി മാറി ഞാൻ.

എന്റെ കഷ്ടപ്പാടിന് ആക്കം കൂട്ടാൻ, ഒലിവർ ട്വിസ്റ്റിൽനിന്ന് നേരിട്ടിറങ്ങി വന്നപോലത്തെ ഒരു കൂട്ടം സ്ത്രീകളാണ് നൂറ്റിയിരുപത് പെൺകുട്ടികൾ താമസിച്ചിരുന്ന ഗേൾസ് സ്‌കൂൾ നടത്തിപ്പോന്നത് (ന്യൂനപക്ഷം ആവുമ്പോഴത്തെ കാര്യം പറയാനുണ്ടോ). അതിൽ രണ്ടുപേരാണ് എൻ്റെ ഓർമ്മയിലെടുത്തുനിൽക്കുന്നത്. വർഷങ്ങൾക്കുമുമ്പ് ഭർത്താവിനെ നഷ്ടപ്പെട്ട (അതുകൊണ്ടുതന്നെ ഹൃദയശൂന്യയെന്ന് ഞങ്ങൾ കരുതിപ്പോന്ന) ഉരുണ്ട്, ഉത്തമപൗരനായ ശ്രീമതി കൃഷ്ണ‌പ്രഭുവും ഞങ്ങളിൽ കുറച്ചു പേരുടെ മേൽനോട്ടക്കാരിയായി ചമഞ്ഞ് നടന്നിരുന്ന പഴഞ്ചനും എല്ലായ്പ്‌പോഴും ശുണ്ഠിക്കാരിയും ആയിരുന്ന കണക്കു ടീച്ചർ മിസ്സ് ശ്രീധറും. ഞാനെപ്പോഴും ഇവരിലാരുടെയെങ്കിലും കണ്ണിലെ കരടായിരിക്കും.

പൂര്‍ണ്ണരൂപം 2025 ഏപ്രിൽ ലക്കം പച്ചക്കുതിരയില്‍.

 

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക.

 

ഡി സി / കറന്റ് പുസ്തകശാലകളിലും ഏപ്രിൽ ലക്കം ലഭ്യമാണ്‌.

Comments are closed.