DCBOOKS
Malayalam News Literature Website

വിജയത്തെപ്പോലെ വിജയിക്കുന്നതായി മറ്റൊന്നുമില്ല: കെ.ബാലകൃഷ്ണന്‍

ജൂലൈ ലക്കം പച്ചക്കുതിരയില്‍

കാമ്പസ്സുകളില്‍ സംഘടനകളുണ്ടെങ്കിലും അരാഷ്ട്രീയതയിലേക്കും അരാജകത്വത്തിലേക്കും വഴുതിപ്പോകുന്നു. ഇടതുപക്ഷത്തിന്റെ തിരഞ്ഞെടുപ്പു പരാജയത്തിന്റെ കാരണം പരിശോധിക്കുമ്പോള്‍ കേരളത്തിന്റെ ഇടതുപക്ഷ പൊതുമണ്ഡലത്തിന്റെ ഇടര്‍ച്ചയുടെ കാരണമാണന്വേഷിക്കേണ്ടത്. ഭരണത്തില്‍ സ്വാഭാവികമായി ഉണ്ടാകാവുന്ന പിഴവുകള്‍ കണ്ടെത്തി പരിഹരിക്കണം. സംഘടനയ്ക്കകത്തെ ദുഷ്പ്രവണതകളെ ഇല്ലാതാക്കണം. അതസാധ്യമല്ല. എന്നാല്‍ അതല്ല, കേരളരാഷ്ട്രീയ-സാമൂഹ്യമണ്ഡലത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന സൂക്ഷ്മഘടകങ്ങളാണ് ആഴത്തിലും വ്യാപ്തിയിലും തിരയേണ്ടത്.: പാര്‍ലെമന്റ് തെരെഞ്ഞടുപ്പില്‍ ഇടതുപക്ഷത്തിനുണ്ടായ തകര്‍ച്ചയുടെയും വലതുപക്ഷത്ത് വര്‍ഗ്ഗീയശക്തികള്‍ക്കുണ്ടായ വളര്‍ച്ചയുെടയും കാരണങ്ങള്‍ വിശകലനം ചെയ്യുന്നു.

1987-ല്‍ കേരളത്തില്‍ ഇടതുപക്ഷജനാധിപത്യമുന്നണി അധികാരത്തില്‍വന്നത് വലിയ അദ്ഭുതംതന്നെ സൃഷ്ടിച്ചു. ഫലം പുറത്തുവന്ന ദിവസം അതിനെ വിലയിരുത്തിക്കൊണ്ട് കെ.ആര്‍. ചുമ്മാര്‍ മലയാളമനോരമയില്‍ എഴുതിയത്, ‘വിജയത്തേപ്പോലെ Pachakuthira Digital Editionവിജയിക്കുന്നതായി മറ്റൊന്നുമില്ലെ’ന്ന ആമുഖവാചകത്തോടെയാണ്. ആ വാചകത്തില്‍ ഒരുപാട് കാര്യങ്ങള്‍ അന്തര്‍ലീനമായിട്ടുണ്ടായിരുന്നു.

ഇടതുപക്ഷജനാധിപത്യമുന്നണിയില്‍ കുറെക്കാലമായി ഉണ്ടായിരുന്ന അഖിലേന്ത്യാ ലീഗ് അതിന്റെ മാതൃപേടകത്തിലേക്ക് തിരിച്ചുപോകാന്‍ നിര്‍ബദ്ധമായതും അതോടെ യു.ഡി.എഫ്. ഒന്നുകൂടി ശക്തമായതും ആയിടെയാണ്. മുസ്ലിംലീഗുമായി ബന്ധംവേണമെന്ന് വാദിക്കുകയും പാര്‍ട്ടിക്കകത്ത് അതിന് പിന്തുണ തേടുകയുംചെയ്ത എം.വി. രാഘവന്റെ നേതൃത്വത്തിലുള്ള വിഭാഗത്തെ സി.പി.എം. പുറത്താക്കുകയും പുറത്താക്കപ്പെട്ടവര്‍ സി.എം.പി. എന്ന ഒരു പാര്‍ട്ടി രൂപവല്‍ക്കരിച്ച് യു.ഡി.എഫിന്റെ ഭാഗമാവുകയും ചെയ്തിരുന്നു. ക്രൈസ്തവസഭകളുടെ പിന്‍ബലവും മുന്‍ബലവുമുള്ള പ്രബല കേരളാ കോണ്‍ഗ്രസ് ഗ്രൂപ്പുകളെല്ലാം യു. ഡി. എഫ് ഭാഗത്ത്. മലയാളമനോരമയും മാതൃഭൂമിയുമടക്കമുള്ള പത്രങ്ങളുടെ നൂറുശതമാനത്തിലും കടക്കുന്ന പിന്തുണ യു.ഡി.എഫിന്. ആ കുന്തമുനകള്‍ കൂര്‍പ്പിച്ച് പ്രയോഗിക്കുന്നതില്‍ അസാമാന്യ വൈഭവവും പാടവവുമുള്ള കെ.ആര്‍. ചുമ്മാറടക്കമുള്ള പത്രപ്രവര്‍ത്തകര്‍. അങ്ങനെയുള്ള ഘട്ടത്തിലാണ് ഇടതുപക്ഷ ജനാധിപത്യമുന്നണി ബഹുശാഖിയായ ശക്തിയുള്ള യു.ഡി.എഫിനെ പരാജയപ്പെടുത്തി ഭരണത്തിലെത്തുന്നത്. യു.ഡി.എഫിന്റെ പ്രചാരണത്തലവനെപ്പോലെ പ്രവര്‍ത്തിച്ച ചുമ്മാര്‍ എല്‍.ഡി.എഫിന്റെ വിജയത്തെയും ക്രമാനുഗതമായി വിമര്‍ശിക്കുകയെന്ന ലക്ഷ്യത്തോടെ കണ്ടെത്തിയതാവാം പ്രസിദ്ധമായ ആ ഇന്‍ട്രോ.

കേരളത്തിലെ ഇത്തവണത്തെ ലോകസഭാ തിരഞ്ഞെടുപ്പുഫലം സംയമനത്തോടെ ചര്‍ച്ചചെയ്യാവുന്ന സമയമായല്ലോ. കേരളത്തിലെ തിരഞ്ഞെടുപ്പില്‍, കേരളത്തിലെ രാഷ്ട്രീയത്തില്‍ സാധാരണയിലുമധികം സാര്‍വദേശീയ ഘടകങ്ങള്‍കൂടിയുണ്ടെന്നതാണ് വസ്തുത. സ്വാതന്ത്ര്യസമരം ശക്തിപ്രാപിച്ചത് ഖിലാഫത്ത് പ്രസ്ഥാനത്തോടെയെന്ന് പറയാറുള്ളതുപോലെ. ഹമ്മാസും ഫലസ്തീനുമൊക്കെ സ്വാധീനിക്കാവുന്ന രാഷ്ട്രീയമനസ്സാണ് കേരളത്തിലേത്. അതവിടെ നില്‍ക്കട്ടെ.

പൂര്‍ണ്ണരൂപം 2024 ജൂലൈ ലക്കം പച്ചക്കുതിരയില്‍

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും ജൂലൈ ലക്കം ലഭ്യമാണ്‌

 

Comments are closed.