‘നന്‍പകല്‍ നേരത്ത് മയക്കം’; കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടിയ സിനിമയുടെ തിരക്കഥ
2022-ലെ ഏറ്റവും മികച്ച സിനിമ, മികച്ച നടൻ എന്നീ കേരള സംസ്ഥാന ചലച്ചിത്ര അവാർഡുകൾ നേടിയ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം നിർവ്വഹിച്ച സിനിമയുടെ തിരക്കഥ, പ്രശസ്ത നോവലിസ്റ്റും ചെറുകഥാകൃത്തുമായ എസ് ഹരീഷിന്റെ ഏറ്റവും പുതിയ പുസ്തകം ‘നന്‍പകല്‍ നേരത്ത് മയക്കം’ പുറത്തിറങ്ങി. ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യപതിപ്പാണ് ഇപ്പോൾ വില്പനയിലുള്ളത്. ഡി സി ബുക്സ് ഓൺലൈൻ സ്റ്റോറിലൂടെയും ഡി സി / കറന്റ് ബുക്സ് സ്റ്റോറിലൂടെയും കോപ്പികൾ ഇപ്പോൾ വായനക്കാർക്ക് സ്വന്തമാക്കാം.
ഉറങ്കുവതു പോലാഞ് ചാക്കാടു
ഉറങ്കി വിഴിപ്പതു പോലും പിറപ്പ്…
(തിരുക്കുറള്‍)
‘നന്‍പകല്‍ നേരത്ത് മയക്കം’ ഇഗ്നൊറന്‍സിനെക്കുറിച്ചുള്ള സിനിമകൂടിയാണ്. നമ്മളെന്താണ് മറന്നുപോകുന്നത്. ആരെയാണ് മറന്നുപോകുന്നത് അല്ലെങ്കില്‍ ഓര്‍ത്തെടുക്കുന്നത് എന്നെല്ലാമുള്ള തത്ത്വചിന്താപരമായ ചോദ്യങ്ങള്‍ പറയാതെ പറയുന്ന ആഖ്യാനത്തിലേക്ക് കണ്‍തുറപ്പിക്കുന്ന വരികളാണ് തിരുക്കുറളില്‍ നിന്നെടുത്ത് ആ ലോഡ്ജ് റിസപ്ഷനില്‍ എഴുതിയിരിക്കുന്നത്. അഥവാ അവിടെ മുമ്പേ എഴുതിയിട്ടുണ്ടാവുമായിരുന്ന ആ വരികളില്‍നിന്ന് ആഖ്യാനവുമായി ചേര്‍ന്നു നിര്‍മ്മിക്കുന്ന പാരസ്പര്യമാണ് സിനിമയുടെ ബലങ്ങളിലൊന്ന്.
കേരള സംസ്ഥാന അവാര്‍ഡില്‍ മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത് ‘നൻപകല്‍ നേരത്ത് മയക്ക’മാണ്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള അവാര്‍ഡ് മമ്മൂട്ടിക്ക് ലഭിച്ചു. മരണവും ജനനവും സ്വപ്നവും യാഥാര്‍ഥ്യവും ഇടകലര്‍ന്ന ആഖ്യാനത്തിലൂടെ ദാര്‍ശനികവും മാനവികവുമായ ചോദ്യങ്ങളുയര്‍ത്തുന്ന ചിത്രം. അതിര്‍ത്തികള്‍ രൂപപ്പെടുത്തുന്ന മനുഷ്യരുടെ മനസ്സിലാണെന്ന യാഥാര്‍ഥ്യത്തെ പ്രഹേളികാ സമാനമായ ബിംബങ്ങളിലൂടെ ആവിഷ്കരിക്കുന്നു ഈ സിനിമ. നവീനമായ ഒരു ദൃശ്യ ഭാഷയുടെ സമര്‍ഥമായ ഉപയോഗത്തിലൂടെ ബഹുതല വ്യാഖ്യാന സാധ്യതകള്‍ തുറന്നിടുന്ന വിസ്മയകരമായ ദൃശ്യാനുഭവം എന്നും ജൂറി വിലയിരുത്തിയിരുന്നു. ചിത്രത്തിന്റെ തിരക്കഥ ഇപ്പോൾ വായനക്കാർക്ക് സ്വന്തമാക്കാവുന്നതാണ്.