DCBOOKS
Malayalam News Literature Website

കെ.പി.എ.സി.യുടെ 67-ാം നാടകം; ഉറൂബിന്റെ ‘ഉമ്മാച്ചു’ അരങ്ങിലേക്ക്

Uroob
Uroob

കെ.പി.എ.സി.യിലൂടെ ഉറൂബിന്റെഉമ്മാച്ചു എഴുപതാം വര്‍ഷത്തില്‍ അരങ്ങിലേക്ക്. സെപ്റ്റംബര്‍ പത്തിന് 10 മുതല്‍ വടകര ടൗണ്‍ഹാളില്‍ കെ.പി.എ.സി. പ്ലാറ്റിനംജൂബിലി, തോപ്പില്‍ഭാസി ജന്മശതാബ്ദി പരിപാടികള്‍ നടക്കും. വൈകീട്ടാണ് നാടകാവതരണം.

Textസാധാരണ മനുഷ്യരുടെ സത്യസന്ധമായ ജീവിതത്തിന്റെ ആവിഷ്‌ക്കരണമാണ് ഉറൂബിന്റെ ‘ഉമ്മാച്ചു’. മദ്ധ്യമലബാറിലെ മുസ്ലീം സാമൂഹ്യജീവിതത്തിന്റെ നേര്‍ചിത്രം കൂടിയാണ് ഉമ്മാച്ചുവിലൂടെ ഉറൂബ് വരച്ചിട്ടത്. മായനെ സ്‌നേഹിക്കുകയും അയാളുടെ ഘാതകനായ ബീരാനെ വിവാഹം കഴിക്കേണ്ടി വരികയും ചെയ്ത ഉമ്മാച്ചുവിന്റെ കഥയാണ് തന്റെ അനശ്വരനോവലിലൂടെ ഉറൂബ് പറഞ്ഞത്.

പ്രണയസാഫല്യത്തിനായി രണ്ടു മനുഷ്യാത്മാളെ കുരുതി കൊടുത്തു മായന്‍ ഉമ്മാച്ചുവിനെ വരിക്കുന്നു. അഭിലാഷ സിദ്ധിയിടെ സുശക്തമായ ആഹ്വാനത്തിനിടയില്‍ വിവേകം മാറിനിന്നപ്പോള്‍ ചെയ്തുപോയ ആ പിഴയ്ക്ക് ഉമ്മാച്ചുവിന് പകരം നല്‍കേണ്ടിവന്നത് സ്വന്തം ജീവിതം തന്നെയായിരുന്നു. വ്യക്തിയുടെ അഭിലാഷവും സാമൂഹികനീതിയും തമ്മിലുള്ള ഒരു പോരാട്ടമായിരുന്നു ഉറൂബ് വരച്ചിട്ടത്. അന്നത്തെ ഏറനാടന്‍ സാമൂഹികപശ്ചാത്തലത്തിന്റെ ഇരുട്ട് നിറഞ്ഞ ഇടനാഴികളിലേയ്ക്ക് പ്രകാശം പരത്തുകയായിരുന്നു ഈ കൃതിയിലൂടെ അദ്ദേഹം.

1954ല്‍ ആദ്യമായി പ്രസിദ്ധീകരിച്ച പുസ്തകത്തിന്റെ ആദ്യ ഡി സി പതിപ്പ് പുറത്തിറങ്ങിയത് 1991’ലാണ്. 1958-ല്‍ ആദ്യത്തെ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതിയായി ഉമ്മാച്ചു മാറി. 1971-ല്‍ ഉമ്മാച്ചു ചലച്ചിത്രമായി. പി ഭാസ്‌കരന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ മധു, ഷീല തുടങ്ങിയവരായിരുന്നു മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

ഉറൂബിന്റെ പുസ്തകങ്ങള്‍ക്കായി സന്ദര്‍ശിക്കുക

Comments are closed.