DCBOOKS
Malayalam News Literature Website

നല്ലി/ദിശൈ എട്ടും വിവര്‍ത്തന പുരസ്‌കാരം ബാബുരാജ് കളമ്പൂരിന്

2024- ലെ നല്ലി/ദിശൈ എട്ടും വിവര്‍ത്തന പുരസ്‌കാരം ബാബുരാജ് കളമ്പൂരിന്.  ഡി സി ബുക്‌സ്‌ പ്രസിദ്ധീകരിച്ച കല്ക്കിയുടെ ‘പാർത്ഥിപൻ കനവ്’ Textഎന്ന കൃതിക്കാണ് പുരസ്‌കാരം. തമിഴിൽനിന്ന് ഇന്ത്യൻ പ്രാദേശിക ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തിയ കൃതികൾക്കായി ചെന്നൈ നല്ലി ടെക്സ്റ്റൈൽസും ദിശൈ എട്ടും മാസികയും സംയുക്തമായി ഏർപ്പെടുത്തിയതാണ് പുരസ്കാരം. 20,000 രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്ന അവാര്‍ഡ് സെപ്റ്റംബര്‍ 29ന് ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ സമ്മാനിക്കും.

കൽക്കി എന്ന ഇതിഹാസകാരനെ തമിഴ് സാഹിത്യരംഗത്ത് അടയാളപ്പെടുത്തിയ ചരിത്രാഖ്യായിക, പൊന്നിയിൻ സെൽവനും ശിവകാമിയിൻ ശപഥവും എഴുതുന്നതിനുമുമ്പ് കൽക്കിയുടെ തൂലിക തമിഴകത്തിന്റെ ഹൃദയത്തിലെഴുതിയിട്ട ലക്ഷണമൊത്ത നോവൽ, അതാണ് ‘പാർത്ഥിപൻ കനവ്’.  നാശോന്മുഖമായ ചോളദേശവും അനന്തവിസ്തൃതമായ പല്ലവസാമ്രാജ്യവും കഥാപശ്ചാത്തലങ്ങളാകുന്ന ഈ നോവൽ പറയുന്നത് ആറാം നൂറ്റാണ്ടിലെ തമിഴകത്തിന്റെ രാഷ്ട്രീയവും സാമൂഹികവുമായ ചരിത്രമാണ്. അക്ഷരങ്ങളാൽ അത്ഭുതം കാട്ടുന്ന, വർണ്ണനകളാൽ വിസ്മയിപ്പിക്കുന്ന കൽക്കിയുടെ ഏറ്റവും മികച്ച കൃതിയാണ് ‘പാർത്ഥിപൻ കനവ്’.

എൺപതുവർഷം മുമ്പാണ് പാർത്ഥിപൻ കനവ് പുസ്‌തകരൂപത്തിൽ ആദ്യം പുറത്തിറങ്ങുന്നത്. കാലക്കണക്കുവച്ചു നോക്കുമ്പോൾ ആദ്യമെഴുതിയ പാർത്ഥിപൻ കനവ്ശിവകാമിയിൻ ശപഥത്തിന്റെ തുടർച്ചയാണ്. വാതാപി യുദ്ധത്തിനുശേഷം മടങ്ങിയെത്തുന്ന നരസിംഹവർമ്മന്റെ ജീവിതത്തിലുണ്ടാവുന്ന സംഭവങ്ങളാണ് ഈ നോവലിന്റെ രണ്ടു പശ്ചാത്തലങ്ങളിൽ ഒന്ന്.  മറ്റൊരു പശ്ചാത്തലം ചോഴനാടാണ്. പഴയ കരികാലചോഴന്റെയും അനന്തരഗാമികളു ടെയും കാലശേഷം ശക്തി ക്ഷയിച്ച ചോഴനാട് ആറാം നൂറ്റാണ്ടായതോടെ പല്ലവസാമ്രാജ്യത്തിന് കപ്പം കെട്ടുന്ന വെറുമൊരു നാട്ടുരാജ്യമാകുന്നു. ആ ചോഴനാട്ടിലെ രാജാവായ പാർത്ഥിപൻ തന്റെ സ്വാതന്ത്ര്യസ്വപ്‌നങ്ങൾ സ്വന്തം മകനു കൈമാറിയശേഷം വീരസ്വർഗ്ഗം പ്രാപിക്കുന്നിടത്താണ് കഥ തുടങ്ങുന്നത്. പാർത്ഥിപന്റെ ഈ കനവ് മകൻ നിറവേറ്റാൻ ശ്രമിക്കുന്നതാണ് കഥാതന്തു. എന്നാൽ കൽക്കി എന്ന അക്ഷരമാന്ത്രികന്റെ രചനാവൈഭവത്തിൽ നാം സ്വയം മറന്നിരുന്നുപോകുന്നു.

കല്‍ക്കിയുടെ പുസ്തകങ്ങൾക്കായി ക്ലിക്ക് ചെയ്യൂ

 

Comments are closed.