ഏഴാമത് ദേശാഭിമാനി സാഹിത്യ പുരസ്ക്കാരങ്ങൾ സമ്മാനിച്ചു
ഏഴാമത് ദേശാഭിമാനി സാഹിത്യ പുരസ്ക്കാരങ്ങൾ തിരുവന്തപുരത്തു ബഹു. മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിച്ചു.
തിരുവന്തപുരം സെനറ്റ് ഹാളിൽ വെച്ചുനടന്ന ചടങ്ങിൽ നോവൽ വിഭാഗത്തിന് വി. ഷിനിലാലിന്റെ ഇരുവും കഥ വിഭാഗത്തിൽ ഉണ്ണി ആറിന്റെ തിരുവിളയാടലും കവിത വിഭാഗത്തിൽ സി രാവുണ്ണിയുടെ മാറ്റുദേശത്തെ കല്ലെഴുത്തുകളും പുരസ്ക്കാരത്തിന് അർഹരായി. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം.
ഡി സി ബുക്സ് പ്രസിദ്ധീകരിച്ച പുരസ്ക്കാരാർഹമായ വി ഷിനിലാലിന്റെ ‘ഇരു‘ എന്ന നോവലിനെ കുറിച്ച് മുഖ്യമന്ത്രി ചടങ്ങിൽ ഉദ്ധരിച്ചു. ആദിമ വിഭാഗങ്ങളെ സാഹിത്യത്തിലേക്ക് എത്തിക്കുവാൻ ‘ഇരുവിനു‘ സാധിച്ചിരിക്കുന്നതും, നോവലിലെ ഒരു അധ്യായത്തിൽ ആദിവാസി വിഭാഗങ്ങളുടെ ഭൂവിഷയത്തെ കുറിച്ച് സംസാരിച്ചതും ഇത്തരം വിഷയങ്ങൾ എഴുത്തിനെ സ്വാധീനിക്കുന്നതുമെല്ലാം സന്തോഷാർഹമാണെന്നു അദ്ദേഹം രേഖപ്പെടുത്തി.
നടപ്പൻനിഴൽ, സ്വയംഭാഗം, തിരുവിളയാടൽ, പുസ്തകം, പൂക്കൾ.. തുടങ്ങീ എട്ട് ചെറുകഥകൾ അടങ്ങുന്നതാണ് കഥ വിഭാഗത്തിൽ പുരസ്ക്കാരം കരസ്ഥമാക്കിയ ഉണ്ണി ആറിന്റെ തിരുവിളയാടൽ എന്ന കഥാസമാഹാരം. അതിശയിപ്പിക്കുന്ന എഴുത്തിലൂടെ നവീന ചിന്തകളെ വരച്ചു കാണിക്കുന്ന ‘തിരുവിളയാടൽ’ പ്രസിദ്ധീകരിച്ചിരിക്കുന്നത് ഡി സി ബുക്സ് ആണ്.
മന്ത്രി സജി ചെറിയാൻ അധ്യക്ഷനായ ചടങ്ങിൽ ദേശാഭിമാനി ജനറൽ മാനേജർ കെ ജെ തോമസ്, അസ്സോസിയേറ്റ് എഡിറ്റർ എം മധു , തിരുവന്തപുരം യൂണിറ്റ് മാനേജർ സൈഫ് തുടങ്ങിയവരും പുരസ്ക്കാര ജേതാക്കളും വേദിയിൽ സംസാരിച്ചു.