DCBOOKS
Malayalam News Literature Website

‘പൊയ്‌ലോത്ത് ഡെര്‍ബി’ തീർച്ചയായും വായിച്ചിരിക്കേണ്ട നോവൽ

ഹരികൃഷ്ണൻ തച്ചാടന്റെ ‘പൊയ്‌ലോത്ത് ഡെര്‍ബി ‘ എന്ന പുസ്തകത്തിന് ദീപ ചേളാരി എഴുതിയ വായനാനുഭവം, കടപ്പാട്-ഫേസ്ബുക്ക്

പുതിയ എഴുത്തുകാരെ വായനയ്ക്ക് തിരഞ്ഞെടുക്കാൻ പൊതുവെ വിമുഖതയുണ്ട്.. സമീപകാലത്ത് ഏറെ കൊണ്ടാടപ്പെട്ട കൃതികൾ ഒന്നും പ്രതീക്ഷിച്ച വായനാ സുഖം തന്നില്ല എന്നത് തന്നെ.അതിനിടയിലാണ് ഹരികൃഷ്ണൻ തച്ചാടന്റെ ‘പൊയ്‌ലോത്ത് ഡെർബി’ കണ്ണിൽപെട്ടത്. ഹാഫിസാണ് ഫേസ്ബുക്കിൽ പുസ്തകം പരിചപ്പെടുത്തിയത്. IET ക്കാരന്റെ, പുസ്തകമാവുമ്പോൾ വാങ്ങാതിരിക്കുന്നത്തെങ്ങിനെ.. വായിക്കാതിരിക്കുന്നതെങ്ങനെ..

ആദ്യ താളിൽ തന്നെ, ഭാസ്കരന്റെ ജീപ്പിൽ കയറി, ചാഴി സുരേഷിനും ട്രാൻസിസ്റ്റർ സതീഷനും ഒപ്പം വായനക്കാരനും ഫുട്ബാൾ കളി കാണാൻ പൊയ്‌ലോത്ത് എന്ന വടക്കൻ മലബാറിലെ എന്ന മലയോര ഗ്രാമത്തിലെത്തും. അന്നാട്ടിലെ ജന്മി, ജാതി കോമരങ്ങളുടെ അടിച്ചമർത്തലുകളെ, അന്നാട്ടിലെ പാവപ്പെട്ട കർഷക തൊഴിലാഴികളും പാവപ്പെട്ടവരും ഒരു ഫുട്ബോൾ കളിയിലൂടെ എങ്ങനെ തോൽപ്പിക്കുന്നു എന്നതാണ് പശ്ചാത്തലം. ജന്മി, നാടുവാഴികളുടെ സംഘ ധ്വനിയും, പാവപ്പെട്ട കർഷക തൊഴിലാളികളുടെ ബോൾസ്ഷവിക്ക് പൊയ്‌ലോത്തും Textതമ്മിലുള്ള ഫുട്ബാൾ കളിയിലൂടെ പൊയ്‌ലോത്തിന്റ ചരിത്രം മാത്രമല്ല, ലോകത്ത് ഉണ്ടായിട്ടുള്ള വർഗസമരങ്ങളുടെയാകെ ചരിത്രം വായനക്കാരന്റെ തലച്ചോറിലേയ്ക്ക് ആഴത്തിൽ പതിപ്പിക്കുന്നു എഴുത്തുകാരൻ. ഫുട്‌ബോൾ ഒരു വെറും കളിയല്ല, അതിനു എക്കാലവും ഒരു പോരാട്ടത്തിന്റ ചരിത്രമുണ്ടെന്നും , കളിക്കളങ്ങൾ ആ ചരിത്രം ആവർത്തിക്കാനും, ചിലപ്പോൾ തിരിച്ചടിക്കാനും നിലമൊരുക്കുന്നുവെന്നും കഥാകാരൻ പറഞ്ഞു വെയ്ക്കുന്നു.

പിന്തിരിപ്പൻ ശക്തികൾ നാട് നശിപ്പിച് ജയമുറപ്പിക്കുമ്പോൾ അവയെ എതിർക്കാൻ, തുരത്തി ഓടിക്കാൻ അപ്പുമാസ്റ്റർമാർ ട്രാൻസിസ്റ്റർ സതീശന്മാരെ വാർത്തെടുക്കുമെന്നും, സതീശന്മാർ എന്ത് ത്യാഗം സഹിച്ചും, ചോര ചിന്തിയും, ജീവൻ പണയം വെച്ചും അവസാനത്തെ ഡെർബിയിൽ പന്ത് എതിർ ഗോൾ മുഖത്തേക്ക് അടിച്ചു പായി ച്ചു നാടിനെ രക്ഷിക്കുമെന്നുമുള്ള പ്രതീക്ഷയാണ് ‘പൊയ്‌ലോത്ത് ഡെർബി’.

“നിങ്ങളിപ്പ കളിക്കാൻ പോണ വയല്ണ്ടല്ലാ. അതീ ദേശത്തെ കർഷകത്തൊഴിലാളിന്റെ തോളില് നുകം വെച്ച് ഓൻ ഉഴുതുമറിച്ച നെലാന്ന്. പന്തിന്റെ പിന്നാലെ പായുമ്പോ ഓറെ ചോരേല് വഴുക്കാണ്ട് നോക്കണം. പോസ്റ്റിലേക്ക് ഉന്നം വെക്കുമ്പൊ ഓന്റെ തലയാന്ന് കാൽച്ചോട്ടിലെന്ന് കരുതണം. മാല് കുലുങ്ങുമ്പൊ ഓൻ്റെ ചോര തെറിക്കണം.”

ഈ ചെറു പ്രായത്തിൽ എങ്ങനെ ഇത്ര ചരിത്ര ബോധം എന്ന് അത്ഭുതപ്പെടുത്തുന്നു ഹരികൃഷ്ണൻ. വാക്കുകളിലെ ഒതുക്കവും മുറുക്കവും കൊണ്ട് ആദ്യവസാനം ഡെർബി കാണുന്ന ആവേശവും പിരിമുറുക്കവും അനുഭവിച്ചു.ആകെ ഒരു സ്ത്രീ കഥാപാത്രം മാത്രമേ ഉള്ളൂ എന്നൊരു അഭിപ്രായം കൂടി രേഖപെടുത്തുന്നു. തീർച്ചയായും വായിക്കണം.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

 

Leave A Reply